27.8.09

'കാരി'യും 'കാരും'..



നല്ല ബെസ്റ്റ് റിലേറ്റഡ് ന്യൂസ്! മാതൃഭൂമിയും മോശമല്ല!
എന്തായലും ഒറിജിനല്‍ കാരിന്‌ ഹാറ്റ്സ് ഓഫ്!!

16.8.09

എടുക്കാത്ത ഫോട്ടോ

തിരഞ്ഞു നടന്നത്
കടുത്ത നിറങ്ങളുടെ ചേര്‍പ്പ്

തുവെള്ള മേഘം, നിറഞ്ഞ പച്ച
മഞ്ഞയും ചുവപ്പും വിരിഞ്ഞ പൂക്കള്‍
ഉറഞ്ഞ ഒരു മഞ്ഞുതുള്ളി

എറ്റവും 'സൂം' ചെയ്ത്
ഇടത്തും വലത്തും നടന്നപ്പോള്‍
ഇലപ്പച്ചകള്‍ക്കിടയില്‍
കുറെ ചുവന്ന പൂക്കള്‍

അടുത്ത് ചെന്നപ്പോളാണ്
വെളുത്ത് നനുത്തിരുന്ന പൂക്കളിലേയ്ക്ക്
ഒഴുകിയിറങ്ങുന്ന ചൂടുള്ള ചുവപ്പ്
മൂര്‍ച്ചയുടെ തിളക്കം, അടഞ്ഞ നിലവിളി

തിരഞ്ഞു പോകേണ്ട
അതാ നിനക്കു നല്ലത്.

9.8.09

ഭ്രമരത്തിനെക്കുറിച്ച്...

ഇന്നാണ്‌ "ഭ്രമരം" കാണാന്‍ പറ്റിയത്. ബാംഗ്ലൂരില്‍ ഇതെന്താണാവോ ഇത്ര വൈകിയെത്തിയത്!

'കാഴ്ച'യാണ്‌ ഇതുവരെയുള്ള ബ്ലെസ്സിചിത്രങ്ങളില്‍ എനിയ്ക്കേറ്റവും ഇഷ്ടം, അതിന്റെ ഒരു ഇംപാക്റ്റ് വളരെ തീവ്രമായിരുന്നു.മറ്റ് പടങ്ങളെല്ലാം തന്നെ സ്ഥിരം മലയാള മുഖ്യധാര സിനിമകളില്‍ നിന്ന് മികവേറിയതും ഒരു പക്ഷെ അതിന്റെയെല്ലാം കണ്ടെന്റ് ആവശ്യപ്പെടുന്ന ഒരു സംവിധാന മികവ് പ്രകടമാക്കുന്നതുമാണ്. ഭ്രമരവും അങ്ങനെ തന്നെ, ഈ കഥ ഇങ്ങനെ തന്നെയാണ്‌ പറയേണ്ടത്.

ലൊകേഷനുകളിലെ പെര്‍ഫെക്ഷനും ക്യാമറയുടെ ചലനവും ഗംഭീരം. ഈ കഥാപാത്രം മോഹന്‍ലാലിനു വേണ്ടി മാത്രം എഴുതിയാതാണ്‌ എന്നു തോന്നി. ഗ്രാഫിക്സിന്റെ അക്രമങ്ങളൊന്നും ഇല്ലാതെ, ഒതുക്കമുള്ള ഫ്രൈമുകളില്‍ മനസ്സിന്റെ ചാഞ്ചാട്ടം മനോഹരമാക്കിയിട്ടുണ്ട് മോഹന്‍ലാല്‍. വളരെ സങ്കീര്‍ണമായ ഭാവങ്ങള്‍, മലയാളത്തില്‍ കണ്ടു പരിചിതമല്ലാത്ത ചുറ്റുപാടുകള്‍ എന്നിങ്ങനെ കാണുന്നവനെ ഒന്ന് അമ്പരപ്പിക്കുന്ന കുറെ "റോഡ്" സീക്വന്‍സുകളും ക്രെയിന്‍ ഷോട്സും എല്ലാം കൊണ്ട് നിറഞ്ഞ ദൃശ്യാനുഭവം, കൂടെ ചില കച്ചവട സാധ്യതയുടെ 'നമ്പരു' കളും!

പിന്നെ മലയോരങ്ങളിലെ ആ യാത്രയില്‍ പരിഷ്കാരിയായ നാഗരികനോടുള്ള ചില ഓര്‍മ്മപ്പെടുത്തലുകളും.

കണ്ടു തീരുമ്പോള്‍ മനസ്സില്‍ ഒരു കലക്കം ആയിരുന്നു നിറഞ്ഞത്, ശിവന്‍കുട്ടിയെന്ന കഥാപാത്രത്തിന്റെ നിസ്സഹായതയുടെയൊ എങ്ങനെ പുറത്തുവരുമെന്നു പറയനാകാത്ത പ്രതികാരവാഞ്ചയുടെയൊ ദുഖത്തിന്റെയൊ ഒക്കെ ഒരു കലക്കം.

29.6.09

കാഴ്ചകളില്‍ ഇനി നമ്മള്‍ നഷ്ടപ്പെടുന്നത്

ഇതു ഞാനിവിടെ എഴുതുന്നത് എനിക്ക് വേണ്ടിത്തന്നെയാണ്.

സ്ഥിരം കെട്ടുകാഴ്ചകള്‍ക്കപ്പുറത്തെയ്ക്ക്, നമുടെയൊക്കെ ജീവിതങ്ങളിലേയ്ക്ക് സിനിമയെ കൊണ്ടു വന്നൊരാള്‍കൂടി വിട പറയുന്നു.

സിനിമയെ ഞാന്‍ സ്നേഹിച്ചു തുടങ്ങുന്നത് കിരീടത്തിലോ, തനിയാവര്‍ത്തിലോ, വാത്സല്യമോ ഒക്കെ കണ്ടായിരിക്കണം, എന്റെ മുന്പിലെ ചലിക്കുന്ന ചിത്രങ്ങളില്‍ നിറയുന്നത് ഞാന്‍ ചുറ്റിലും എന്നില്‍ത്തന്നെയും കാണുന്നതാണെന്ന തിരച്ചറിവിലേയ്ക്ക്, ഒരു സ്കൂള്‍ കുട്ടിയുടെ വിസ്മയത്തില്‍ തുടങ്ങി ഉള്ളില്‍ തട്ടുന്ന ദൃശ്യാനുഭവങ്ങളുടെ പാഠങ്ങളിലേയ്ക്ക്, സത്യസന്ധമായ സിനിമ സമൂഹത്തെ പ്രതിഫലിപ്പിക്കുന്നു എന്നതിന്റെ ഉറപ്പിലേയ്ക്ക്, ചില കൃത്യമായ ഇഷ്ടാനിഷ്ടങ്ങളിലേയ്ക്ക് എല്ലാം കൊണ്ടുപോയത്, അതിന്റെയൊക്കെ തുടക്കം 'ലോഹിതദാസ്' എന്ന പ്രതിഭയുടെ സൃഷ്ടികളിലൂടെ ആയിരിക്കും.

ഏതൊക്കയൊ കാഴ്ചകളില്‍ ജീവിതത്തിന്റെ ചൂടും ചൂരും ആവാഹിക്കാന്‍, നമുക്കൊരാള്‍ കൂടി നഷ്ടപ്പെടുന്നു.

ആ നഷ്ടബോധം ഞാനിവിടെ ഇങ്ങനെ കുറിയ്ക്കുന്നു, ആദരാഞ്ജലികളര്‍പ്പിയ്ക്കുന്നു.

4.5.09

സാഗറും ജാക്കിയും മറ്റു ചിലതും...

ഇത് ഒരു കൃത്യമായ സിനിമ റിവ്യു / നിരൂപണം ഒന്നും അല്ല - എങ്കിലും സിനിമയെക്കുറിച്ചു തന്നെ വീണ്ടും. അല്പം നിലവാരമുള്ള പടങ്ങള്‍ കാണാന്‍ ആഗ്രഹമുള്ള ഒരു പാവം സാധാരണ പ്രേക്ഷകനാണ്‌ ഞാന്‍.
രണ്ടു ചിത്രങ്ങളെപ്പറ്റി - (1) സാഗര്‍ എലിയാസ് ജാക്കി റീലോഡെഡ് (2) 2 ഹരിഹര്‍ നഗര്‍ - തുടര്‍ച്ചയായി ബ്ലോഗുകളിലും മറ്റും കണ്ടു വന്നിരുന്നതും വായിച്ചതുമായി ഒരു തരത്തിലും യോജിയ്ക്കാന്‍ പറ്റാത്തതു കൊണ്ടാണ്‌ വൈകിയാണെങ്കില്‍ക്കൂടി ഞാനിതിവിടെ പോസ്റ്റുന്നത്. ചിത്രവിശേഷം പോലുള്ള പോപുലര്‍ ബ്ലോഗുകള്‍ വായിച്ചാല്‍, പ്രത്യേകിച്ച് റേറ്റിംഗ് നല്‍കിയത് - എന്നെ വളരെ അദ്ഭുതപ്പെടുത്തുന്നു. ഈ രണ്ടു ചിത്രങ്ങളും കണ്ടിട്ടു വേണമല്ലൊ എന്തെങ്കിലും പറയാന്‍! ഇതില്‍ 2 ഹരിഹര്‍ നഗര്‍ ഞാന്‍ കണ്ടതു കുറച്ചു മുമ്പാണ്.

ഭാവന അവതരിപ്പിയ്ക്കുന്ന ജെര്‍ണലിസ്റ്റ് - അവരുടെ ജാക്കിയോടുള്ള ആരാധന പ്രണയം ആയി മാറുന്ന ഗാനരാംഗം പോലെയുള്ള ചില കല്ലുകടികള്‍ ഒഴിച്ചു നിര്‍ത്തിയാല്‍, രണ്ടാം ഭാഗം അല്ലെന്നും ഇരുപതാം നൂറ്റാണ്ടില്‍ നിന്നും ഇന്‍സ്പയേര്‍ഡ് ആയി അതിലെ ചില കഥാപാത്രങ്ങളെ ചെറിയ മാറ്റങ്ങളോടെ പുതിയ രീതിയില്‍ അവതരിപ്പിച്ചത് വളരെ 'ബ്രില്യന്റ്' ആയിട്ടുണ്ടെന്നാണ്‌ എന്റെ അഭിപ്രായം. മലയാളത്തിലെ മിക്ക 'ആക്ഷന്‍' (? അതിനേക്കള്‍ ഡയലോഗടി പടങ്ങള്‍ എന്നു വേണം പറയാന്‍) പടങ്ങളെ അപേക്ഷിച്ച് സാങ്കേതികമായും കലാപരമായും തീര്‍ച്ചയായും മികച്ചു നില്‍ക്കുന്ന ഒരു കൊമെഴ്‌സ്യല്‍ സിനിമയാണ് സാഗര്‍ എലിയാസ് ജാക്കി. എടുത്തുപറയത്തക്കതായി അതിന്റെ ക്യാമറയും എഡിറ്റിംഗും ബാക്ക് ഗ്രൌണ്ട് മ്യുസിക്കും, പിന്നെ മിതമായി വാചാലമല്ലാത്ത ശക്തമായി ഡെലിവര്‍ ചെയ്ത സംഭാഷണങ്ങളും. അമല്‍ നീരദ് ശെരിക്കും അഭിനന്ദനം അര്‍ഹിയ്ക്കുന്നു.

എന്നാല്‍ 2 ഹരിഹര്‍ നഗര്‍ - എന്റെ ദൈവമെ!! എടുത്ത് പറയാന്‍ ഒന്നും ഇല്ലാത്ത ഒരു ചിത്രം പഴയ ഒരു സൂപ്പര്‍ ഹിറ്റിന്റെ പിന്‍ബലത്തില്‍ നന്നായി മാര്‍കെറ്റ് ചെയ്തു വിജയിപ്പിച്ച് വളരെ മനോഹരമായി ഒന്നാം ഭാഗമായ 'ഇന്‍ ഹരിഹര്‍ നഗര്‍' ലെ ഊഷ്മളമായ സുഹൃദ്ബന്ധമെന്ന പ്രധാന ആശയത്തെ കൊന്നു കൊലവിളിച്ചിരിയ്ക്കുന്നു.
നിറം കെട്ട കുറെ തമാശകളും, പിന്നെ കുത്തിതിരുകിയ കുറെ കഥാപാത്രങ്ങളും (സലിംകുമാര്‍, അറ്റ്ലസ് രാമചന്ദ്രന്‍)..പിന്നെ സ്ഥിരം പാറ്റേണില്‍ ചുറ്റിമെനഞ്ഞെടുത്ത കുറെ സീനുകളും നാടകീയതയും. ലാലിന്റെ മാര്‍കെറ്റിംഗ് സമ്മതിക്കണം...എന്നാലും ഇനിയൊരു അങ്കത്തിനൊരിക്കലും ബാല്യമില്ലാത്ത വിധം നമ്മുടെ കഥാനായകന്‍മാരെ വധിച്ചൊരു വഴിക്കാക്കിയില്ലെ!! - മുകേഷിന്റെ മഹാദേവന്‍ ക്ലാസെടുക്കൊന്നതുപോലെ - ഒരാന കുത്താന്‍ വരുമ്പോള്‍ ശെരിക്കും എന്തു ചെയ്യും?? അതിന്റെ ചങ്ങലയ്ക്കാണെങ്കില്‍ ഭ്രാന്തും.

ലാളിത്യമുള്ള ഒരു തീം നല്ലൊരു തിരക്കഥയുടെ പിന്‍ബലത്തില്‍, ദൃശ്യങ്ങളുടെ ചാരുതയെയൊ സാങ്കേതികത മികവിനെക്കാളോ ഉപരിയായി ഉപയോഗിച്ചു ഒരു ചെറിയ ബഡ്ജെറ്റിലാണെങ്കില്‍ക്കൂടി അവതരിപ്പിയ്ക്കുന്ന സിനിമകള്‍ ഇഷ്ടപ്പെടുന്ന ഒരാളാണ്‌ ഞാനും. എങ്കിലും സാങ്കേതികമായി മുന്നില്‍ നില്ക്കുന്ന സിനിമകള്‍, നല്ല വിഷ്വല്‍ ഇംപാക്റ്റ് ഉണ്ടാക്കുന്നവ കൂടി ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്.

ചുരുങ്ങിയ പക്ഷം അതിനെ തേജോവധം ചെയ്യാതിരിയ്ക്കാനെങ്കിലും നമ്മള്‍ ശ്രദ്ധിയ്ക്കണം.

സിനിമ എന്നാല്‍ കഥ മാത്രമൊ, കഥ പറയാനുള്ള ഒരു മാധ്യമമോ മാത്രമല്ല എന്നും അതിന്‌ ചലിക്കുന്ന ദൃശ്യങ്ങളുടേതായ ഒരു ഭാഷയും വ്യാകരണവും ഉണ്ടെന്നും നമ്മള്‍ വീണ്ടും ഓര്‍ക്കേണ്ടതുണ്ട്. കഥയൊ കഥയില്ലായ്മയൊ എന്നതിനേക്കാള്‍ ഒരു 'കണ്ടെന്റ് ' എത്രത്തോളും ശക്തമായി, സ്വാഭാവികമായി ആവിഷ്കരിക്കപ്പെടുന്നു എന്നതും എനിയ്ക്ക് പ്രധാനമായി തോന്നുന്നു.

ഈ 'കണ്ടെന്റ്' നന്നാവുമ്പോള്‍, ആ സിനിമ മറ്റൊരു തലത്തിലേയ്ക്ക് ഉയരുന്നു, അങ്ങനെയുള്ളവയാണെങ്കില്‍ 'കണ്ടെന്റും' 'ട്രീറ്റ് മെന്റും' ഒത്തിണങ്ങിയവ വളരെ വിരളവും.

വളരെ വിശാലമായ ഈ മാര്‍ക്കറ്റില്‍, വളരെ വലിയ ബഡ്ജറ്റില്‍ എടുക്കുന്ന മറ്റു ഭാഷാ ചിത്രങ്ങള്‍, ഹോളിവുഡ് സിനിമകള്‍ തുടങ്ങി സിനിമാകാഴ്ചകളുടെ വൈവിധ്യം മുന്പത്തേക്കാളേറെ വിപുലമായ ഇക്കാലത്ത് തീര്‍ച്ചയായും മലയാള സിനിമ നേരിടുന്ന വെല്ലുവിളി വളരെ വലുതാണ്.

അതു കൊണ്ട്, അമല്‍ നീരദ് - താങ്കള്‍ക്ക് വീണ്ടും അഭിവാദ്യങ്ങള്‍!

8.3.09

തലപ്പാവുകള്‍ക്കും മുകളില്‍ ജ്വലിക്കുന്ന സത്യങ്ങള്‍

കുറച്ചു വൈകിയാണെങ്കിലും 'തലപ്പാവ്' എന്ന ചിത്രം കണ്ടപ്പോള്‍ ബ്ലോഗാന്‍ തോന്നി. എല്ലാ രീതിയിലും ചിന്തകള്‍ക്ക് ഊര്‍ജ്ജം പകരുന്ന വളരെ മികച്ച ഒരു സിനിമ.

കൃത്യമായ അപഗ്രഥിക്കാനൊന്നും എനിക്കറിയില്ല, എന്നാലും സംവിധാനത്തിലെ കൈയടക്കം, തിരക്കഥ, ക്യാമറ, സംഗീതം എല്ലാം ഒന്നിനൊന്ന് മെച്ചം. ഗൌരവമുള്ള സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു 'ട്രീറ്റ്', പൃഥ്വിരാജ് അവതരിപ്പിയ്ക്ക്ക്കുന്ന'ജോസഫ്' എന്ന നക്സല്‍ വര്‍ഗീസിനോട് സാദൃശ്യമുള്ള കഥാപാത്രം ലാലിന്റെ രവീന്ദ്രന്‍ പിള്ളയ്ക്കു മുന്‍പില്‍ വരുന്ന സീനുകള്‍, അതിലെ പള്ളിമണിയുടെ ശബ്ദം, മുഴുനീളം സൂക്ഷ്മമായി കൊണ്ടു പൊവുന്ന യേശുവിന്റെ 'റെഫെറെന്‍സ്' എല്ലാം വെല്‍ ക്രാഫ്റ്റെഡ്.

പിന്നെ തീക്ഷ്ണമായ അനുഭവങ്ങള്‍ വളരെ സട്ട്‌ല്‍ ആയി പകരുന്ന ആഖ്യാനത്തിലെ സൂക്ഷ്മത.അതിനേക്കളുപരിയായി, ഇതില്‍ കൈമാറ്റം ചെയ്യുന്ന വിഷയം/വികാരം.

ഒരു കലാസൃഷ്ടി ഉദാത്തമാകുന്നത് ആസ്വദകനെ അതിന്റെ കേവല സൌന്ദര്യത്തിനും അപ്പുറം ഒരു വിഷയത്തെ/വികാരത്തെ തീക്ഷ്ണമായി കീഴ്പ്പെടുത്തുമ്പോള്‍ ആണെന്ന് തോന്നുന്നു.പണ്ടെവിടെയോ ഇങ്ങനെയൊന്ന് കേട്ടിട്ടുമുണ്ട്.

സ്കൂളിലൊക്കെ 'വാട്ടര്‍ കളര്‍' ചെയ്തു നടന്ന കാലത്തെ ഒരു സംഭവം ഓര്‍മ വരുന്നു. വരയ്ക്കാന്‍ കിട്ടിയ വിഷയം 'ആക്സിഡെന്റ്' എന്നായിരുന്നു. ഇരുണ്ട,ചുവപ്പും കറുപ്പും ഇട കലര്‍ത്തി എന്റെ മനസ്സിലെ ഭീതി കലര്‍ന്ന ഞെട്ടലുളവാക്കുന്ന ഒരു രംഗം വരയ്ക്കാനാണ്‌ ഞാന്‍ ശ്രമിച്ചത്. പക്ഷെ, പച്ചപ്പും പൂക്കളും ഒരു പുഴക്കരയും എല്ലാമുള്ള ഒരു ചിത്രവും കാണിച്ച് ഒരാള്‍ എന്നൊടു പറഞ്ഞത് ഇങ്ങനെ കളര്‍ഫുള്‍ ആയി വരച്ചു കൂടെ എന്നായിരുന്നു.

അല്ലെങ്കിലും പകിട്ടേറിയ നിറക്കാഴ്ച്ചകളാണല്ലൊ നമുക്കെന്നും പ്രിയം കരം.

കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ സിനിമയ്ക്കൊടുവില്‍ കത്തിപ്പിടിക്കുന്ന ചെരാതിനു മുകളില്‍ എഴുതുന്ന ഈ വരികള്‍ തീര്‍ത്തും ശകതം, പ്രസക്തം.

വിപ്ളവകാരിയുടെ വെളിപാടുകള്‍ കാലത്തിനതീതമാണ്‌.
എത്ര നശിക്കപ്പെട്ടാലും, ആ സത്യത്തിന്റെ അടയാളങ്ങള്‍ അവര്‍ തലമുറക്കായി വെളിപ്പെടുത്തിക്കൊണ്ടിരിക്കും.