31.7.10

അല്‍ അമീനും വിഷ്ണുമായയും സുഹൃത്തുക്കളാണ്

സ്നേഹതീരത്തെ കാഴ്ചകളില്‍ ഒരെണ്ണം ഇവിടെ.

എന്തുകൊണ്ടൊ ആദ്യത്തെ കാഴ്ചയില്‍ തന്നെ ഒരു പോസ്റ്റാന്‍ തോന്നിയ ഒന്നാണിത്. ഒരു പക്ഷെ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്പായിരുന്നെങ്കില്‍ ഇതിങ്ങനെ പോസ്റ്റാക്കാന്‍ മാത്രം പ്രസക്തമാവില്ലായിരുന്നേനെ എന്നു തോന്നുന്നു.

10.7.10

നാലാം നിറം

ആദ്യം യുറീക്കയിലോ മറ്റോ വായിച്ച് ഒരു 'പിന്‍ ഹോള്‍' ക്യാമറ, പിന്നെ പ്രൊജെക്റ്റര്‍ മോഡല്‍ ഉണ്ടാക്കാനെന്നും പറഞ്ഞ് വാങ്ങിച്ച ഒരു 8.5 ബൈ-കോണ്‍വെക്സ് ലെന്‍സും വച്ച് ഒരു സ്വന്തം 'ക്യാമറ ഒബ്സ്ക്യൂറ'. ഇതൊക്കെയായിരുന്നു കുട്ടിക്കാലത്തെ ക്യാമറക്കളികള്‍. പിന്നെ ഒരു കൊഡാക്ക് കെബി 10, ഇപ്പൊ ഒരു ചെറിയ പോയിന്റ് & ഷൂട്ട് നിക്കൊണ്‍. ഡിജിറ്റലായതോടെ കാര്യങ്ങളൊക്കെ എളുപ്പവും. ബ്ലോഗുലകത്തിലാണെങ്കില്‍ കാക്കത്തൊള്ളായിരം ഫോട്ടോ ബ്ലോഗുകളുമുണ്ട്. എന്നാലും എന്റെ വക കൂടി ഇരിക്കട്ടെ ഒന്ന്.

ലിങ്ക് ഇവിടെ: http://fourthcolour.blogspot.com/

പച്ചയാണെന്റെ പ്രിസം. കണ്ടറിയുന്ന കൂട്ടത്തില്‍ ആദ്യമുടക്കിയതും പച്ചതന്നെയാവും.
സൂര്യരശ്മി പിളര്‍ത്തി വിടുമ്പോള്‍ വേവ്-ലെങ്തിലെ നാലാമൂഴം. ഓവറായൊ? എന്തായാലും പച്ച.

23.5.10

വലയിറക്കം


വലക്കണ്ണികളില്‍ ജീവിയ്ക്കാന്‍ മീനുകളും പഠിക്കുമോ? അതു വരെ തുഴഞ്ഞിനിയും നീങ്ങി, വലയിനിയും വീശിയൊരു ജീവിതം.

മറ്റൊരു നഗരക്കാഴ്ച, ബി.ടി.എം. ലേയ്ക്ക്. ബാംഗളൂര്.

11.5.10

മലയാള സിനിമയും അലക്സാണ്ടറുടെ അതിക്രമങ്ങളും

ഇതിവിടെ എഴുതുന്നതിനു പിന്നിലെ ചേതോവികാരം നേരിട്ടാദ്യമേ പറയാം. മലയാള സിനിമയില്‍ കുറെ നാളായി നിലനില്ക്കുന്ന പലപല പ്രതിസന്ധികളെക്കുറിച്ചു നമ്മള്‍ കേട്ടു കൊണ്ടിരിക്കുന്നു. നല്ലസിനിമകളെ സ്നേഹിക്കുന്നവര്ക്ക്, മലയാളത്തില്‍ നല്ല സിനിമകള്‍ (കൊമെഴ്സ്യല്‍/എന്റെര്റ്റൈനെര്‍/ഓഫ് ബീറ്റ് ഉള്പ്പെടെ) വന്നു കാണാന്‍ ആഗ്രഹിക്കുന്നവര്ക്കുമെല്ലാം വിഷമുണ്ടാക്കുന്നതാണിതൊക്കെ. എന്തായാലും എന്തൊക്കെയൊ പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്തെന്നൊക്കെ പറഞ്ഞ് ഇപ്പോള്‍ റിലീസ് ചെയ്ത പടങ്ങളില്‍ ഒന്നു കണ്ട് പോയതിന്റെ 'ഷോക്കില്‍' എഴുതുകയാണ്‌. അലക്സാണ്ടര്‍ ദി ഗ്രേറ്റ് !! കണ്ടപ്പോള്‍ തുങ്ങ്ങ്ങിയ തലവേദന ഇതു പോസ്റ്റുമ്പോളെങ്കിലും അല്‍പം കുറയും എന്നണെന്റെ പ്രതീക്ഷ. പിന്നെ ഇത്തരം ചിത്രങ്ങള്‍ പ്രോസ്താഹിക്കപ്പെടെരുതെന്ന ആത്മാര്‍ത്ഥമായ ആഗ്രഹവും.

ഒരു പക്ഷേ ഇതു Rain man മലയാളം പതിപ്പ് ആക്കാനുള്ള ശ്രമമായിരിയ്ക്കാം. അല്ലെങ്കില്‍ ഇതിന്റെ പിന്നിലെ അപാര ക്രിയേറ്റിവ് തലച്ചോറുകള്‍ സ്വയം ചിന്തിച്ചുണ്ടാക്കിയതകാം. എന്തായലും ഒറ്റവാക്കില്‍ 'ദുരന്തം' എന്നൊ 'അക്രമം' എന്നോ പറയാം. മുരളി നാഗവള്ളിയേ പറ്റിയുള്ള പ്രതീക്ഷയൊക്കെ പോയി. മലയാളി പ്രേക്ഷകരെത്തന്നെ മനസ്സില്‍ കണ്ടാണൊ ഇതിലെ സംഭാഷണങ്ങള്‍ എഴുതിയതു എന്നു സംശയിക്കണം! അത്ര അധികം ഇംഗ്ളീഷ് കുത്തി നിറച്ചിരിക്കുന്നു. നടീനടന്മാരെക്കൊണ്ട് എന്തു ചെയ്യിക്കണം എന്നു ഒരു ഉറപ്പില്ലാത്തതുപോലുള്ള കുറെ സീക്വന്സ്. മോഹന്‍ലാല്‍ ആണല്ലോ നായകന്‍, അപ്പൊള്‍ നിഷ്കളങ്കനായ മുഖമുള്ള അതിബുദ്ധിമാനായ കര്‍ണാടിക് സഗീതം പാടുന്ന, ഒരു 20 പേരു വന്നാലും വെറും കയ്യോടെ ഇടിച്ചിടുന്ന - ഇതൊക്കെ മിനിമം വേണ്ട യോഗ്യതകളാണല്ലോ. ചിരിക്കണൊ കരയണൊ എന്നൊരവസ്ഥയാണ് കാണുമ്പൊഴുള്ള ഒരു സ്ഥായീഭാവം.

ചിത്രത്തിന്റെ സങ്കേതിക മികവിനെക്കുറിച്ചൊന്നും പരയാനില്ല.. വെളിച്ചം കൂടിപ്പോയതൊക്കെ ഗള്‍ഫായതു കൊണ്ടായിരിയ്ക്കും...അല്ലെ!! പാട്ടുകള്‍ (?!), സംഗീതം,.. എല്ലാം ചിത്രത്തോടു വളരെയധികം ബ്ലെന്‍ഡ് ചെയ്തു ബോറായിപ്പോകുന്നുണ്ട്.

ഇതിലെവിടെയൊ പരയുന്നുണ്ട് -the difference between sanity and insanity is a thin line - സത്യം. കാഴ്ചക്കാര്‍ ആ thin line -ല്‍ ചുറ്റിത്തിരിയുന്നത് അനുഭവിച്ചറിയാന്‍ ഇതു കാണുക. "Rain man"ല്‍ autism ആയിരുന്നു നായകന്റെ അസുഖം, ഇതില്‍ എന്താണെന്നു പടം മുഴുവനും കണ്ടിട്ടും മനസ്സിലായില്ല, സംവിധായകനോ മറ്റോ പരഞ്ഞു തന്നാല്‍ നന്നായിരുന്നു.

ഭഗവാന്,എഞ്ചല്‍ ജോണ്, അലക്സാണ്ടര്‍..

മോഹന്‍ലാല്‍ എന്ന നടനും താരവും തമ്മിലുള്ള ദൂരം വീണ്ടും വീണ്ടും അകലുന്നു. ഇതു പോലുള്ള ചിത്രങ്ങള്‍ കണ്ട് എന്നെപ്പോലുള്ള കുറെപ്പെരുടെ അങ്ങേരോടുള്ള സ്നേഹാദരങ്ങളും കുറഞ്ഞും വരുന്നു.

25.4.10

വെട്ടി വീഴ്ത്താന്‍ ബാക്കിയുണ്ടെങ്കില്‍..


ചോദ്യം : കാക്കേ കാക്കേ കൂടെവിടെ?
ഉത്തരം : കാ കാ ..

27.8.09

'കാരി'യും 'കാരും'..



നല്ല ബെസ്റ്റ് റിലേറ്റഡ് ന്യൂസ്! മാതൃഭൂമിയും മോശമല്ല!
എന്തായലും ഒറിജിനല്‍ കാരിന്‌ ഹാറ്റ്സ് ഓഫ്!!

16.8.09

എടുക്കാത്ത ഫോട്ടോ

തിരഞ്ഞു നടന്നത്
കടുത്ത നിറങ്ങളുടെ ചേര്‍പ്പ്

തുവെള്ള മേഘം, നിറഞ്ഞ പച്ച
മഞ്ഞയും ചുവപ്പും വിരിഞ്ഞ പൂക്കള്‍
ഉറഞ്ഞ ഒരു മഞ്ഞുതുള്ളി

എറ്റവും 'സൂം' ചെയ്ത്
ഇടത്തും വലത്തും നടന്നപ്പോള്‍
ഇലപ്പച്ചകള്‍ക്കിടയില്‍
കുറെ ചുവന്ന പൂക്കള്‍

അടുത്ത് ചെന്നപ്പോളാണ്
വെളുത്ത് നനുത്തിരുന്ന പൂക്കളിലേയ്ക്ക്
ഒഴുകിയിറങ്ങുന്ന ചൂടുള്ള ചുവപ്പ്
മൂര്‍ച്ചയുടെ തിളക്കം, അടഞ്ഞ നിലവിളി

തിരഞ്ഞു പോകേണ്ട
അതാ നിനക്കു നല്ലത്.

9.8.09

ഭ്രമരത്തിനെക്കുറിച്ച്...

ഇന്നാണ്‌ "ഭ്രമരം" കാണാന്‍ പറ്റിയത്. ബാംഗ്ലൂരില്‍ ഇതെന്താണാവോ ഇത്ര വൈകിയെത്തിയത്!

'കാഴ്ച'യാണ്‌ ഇതുവരെയുള്ള ബ്ലെസ്സിചിത്രങ്ങളില്‍ എനിയ്ക്കേറ്റവും ഇഷ്ടം, അതിന്റെ ഒരു ഇംപാക്റ്റ് വളരെ തീവ്രമായിരുന്നു.മറ്റ് പടങ്ങളെല്ലാം തന്നെ സ്ഥിരം മലയാള മുഖ്യധാര സിനിമകളില്‍ നിന്ന് മികവേറിയതും ഒരു പക്ഷെ അതിന്റെയെല്ലാം കണ്ടെന്റ് ആവശ്യപ്പെടുന്ന ഒരു സംവിധാന മികവ് പ്രകടമാക്കുന്നതുമാണ്. ഭ്രമരവും അങ്ങനെ തന്നെ, ഈ കഥ ഇങ്ങനെ തന്നെയാണ്‌ പറയേണ്ടത്.

ലൊകേഷനുകളിലെ പെര്‍ഫെക്ഷനും ക്യാമറയുടെ ചലനവും ഗംഭീരം. ഈ കഥാപാത്രം മോഹന്‍ലാലിനു വേണ്ടി മാത്രം എഴുതിയാതാണ്‌ എന്നു തോന്നി. ഗ്രാഫിക്സിന്റെ അക്രമങ്ങളൊന്നും ഇല്ലാതെ, ഒതുക്കമുള്ള ഫ്രൈമുകളില്‍ മനസ്സിന്റെ ചാഞ്ചാട്ടം മനോഹരമാക്കിയിട്ടുണ്ട് മോഹന്‍ലാല്‍. വളരെ സങ്കീര്‍ണമായ ഭാവങ്ങള്‍, മലയാളത്തില്‍ കണ്ടു പരിചിതമല്ലാത്ത ചുറ്റുപാടുകള്‍ എന്നിങ്ങനെ കാണുന്നവനെ ഒന്ന് അമ്പരപ്പിക്കുന്ന കുറെ "റോഡ്" സീക്വന്‍സുകളും ക്രെയിന്‍ ഷോട്സും എല്ലാം കൊണ്ട് നിറഞ്ഞ ദൃശ്യാനുഭവം, കൂടെ ചില കച്ചവട സാധ്യതയുടെ 'നമ്പരു' കളും!

പിന്നെ മലയോരങ്ങളിലെ ആ യാത്രയില്‍ പരിഷ്കാരിയായ നാഗരികനോടുള്ള ചില ഓര്‍മ്മപ്പെടുത്തലുകളും.

കണ്ടു തീരുമ്പോള്‍ മനസ്സില്‍ ഒരു കലക്കം ആയിരുന്നു നിറഞ്ഞത്, ശിവന്‍കുട്ടിയെന്ന കഥാപാത്രത്തിന്റെ നിസ്സഹായതയുടെയൊ എങ്ങനെ പുറത്തുവരുമെന്നു പറയനാകാത്ത പ്രതികാരവാഞ്ചയുടെയൊ ദുഖത്തിന്റെയൊ ഒക്കെ ഒരു കലക്കം.

29.6.09

കാഴ്ചകളില്‍ ഇനി നമ്മള്‍ നഷ്ടപ്പെടുന്നത്

ഇതു ഞാനിവിടെ എഴുതുന്നത് എനിക്ക് വേണ്ടിത്തന്നെയാണ്.

സ്ഥിരം കെട്ടുകാഴ്ചകള്‍ക്കപ്പുറത്തെയ്ക്ക്, നമുടെയൊക്കെ ജീവിതങ്ങളിലേയ്ക്ക് സിനിമയെ കൊണ്ടു വന്നൊരാള്‍കൂടി വിട പറയുന്നു.

സിനിമയെ ഞാന്‍ സ്നേഹിച്ചു തുടങ്ങുന്നത് കിരീടത്തിലോ, തനിയാവര്‍ത്തിലോ, വാത്സല്യമോ ഒക്കെ കണ്ടായിരിക്കണം, എന്റെ മുന്പിലെ ചലിക്കുന്ന ചിത്രങ്ങളില്‍ നിറയുന്നത് ഞാന്‍ ചുറ്റിലും എന്നില്‍ത്തന്നെയും കാണുന്നതാണെന്ന തിരച്ചറിവിലേയ്ക്ക്, ഒരു സ്കൂള്‍ കുട്ടിയുടെ വിസ്മയത്തില്‍ തുടങ്ങി ഉള്ളില്‍ തട്ടുന്ന ദൃശ്യാനുഭവങ്ങളുടെ പാഠങ്ങളിലേയ്ക്ക്, സത്യസന്ധമായ സിനിമ സമൂഹത്തെ പ്രതിഫലിപ്പിക്കുന്നു എന്നതിന്റെ ഉറപ്പിലേയ്ക്ക്, ചില കൃത്യമായ ഇഷ്ടാനിഷ്ടങ്ങളിലേയ്ക്ക് എല്ലാം കൊണ്ടുപോയത്, അതിന്റെയൊക്കെ തുടക്കം 'ലോഹിതദാസ്' എന്ന പ്രതിഭയുടെ സൃഷ്ടികളിലൂടെ ആയിരിക്കും.

ഏതൊക്കയൊ കാഴ്ചകളില്‍ ജീവിതത്തിന്റെ ചൂടും ചൂരും ആവാഹിക്കാന്‍, നമുക്കൊരാള്‍ കൂടി നഷ്ടപ്പെടുന്നു.

ആ നഷ്ടബോധം ഞാനിവിടെ ഇങ്ങനെ കുറിയ്ക്കുന്നു, ആദരാഞ്ജലികളര്‍പ്പിയ്ക്കുന്നു.

4.5.09

സാഗറും ജാക്കിയും മറ്റു ചിലതും...

ഇത് ഒരു കൃത്യമായ സിനിമ റിവ്യു / നിരൂപണം ഒന്നും അല്ല - എങ്കിലും സിനിമയെക്കുറിച്ചു തന്നെ വീണ്ടും. അല്പം നിലവാരമുള്ള പടങ്ങള്‍ കാണാന്‍ ആഗ്രഹമുള്ള ഒരു പാവം സാധാരണ പ്രേക്ഷകനാണ്‌ ഞാന്‍.
രണ്ടു ചിത്രങ്ങളെപ്പറ്റി - (1) സാഗര്‍ എലിയാസ് ജാക്കി റീലോഡെഡ് (2) 2 ഹരിഹര്‍ നഗര്‍ - തുടര്‍ച്ചയായി ബ്ലോഗുകളിലും മറ്റും കണ്ടു വന്നിരുന്നതും വായിച്ചതുമായി ഒരു തരത്തിലും യോജിയ്ക്കാന്‍ പറ്റാത്തതു കൊണ്ടാണ്‌ വൈകിയാണെങ്കില്‍ക്കൂടി ഞാനിതിവിടെ പോസ്റ്റുന്നത്. ചിത്രവിശേഷം പോലുള്ള പോപുലര്‍ ബ്ലോഗുകള്‍ വായിച്ചാല്‍, പ്രത്യേകിച്ച് റേറ്റിംഗ് നല്‍കിയത് - എന്നെ വളരെ അദ്ഭുതപ്പെടുത്തുന്നു. ഈ രണ്ടു ചിത്രങ്ങളും കണ്ടിട്ടു വേണമല്ലൊ എന്തെങ്കിലും പറയാന്‍! ഇതില്‍ 2 ഹരിഹര്‍ നഗര്‍ ഞാന്‍ കണ്ടതു കുറച്ചു മുമ്പാണ്.

ഭാവന അവതരിപ്പിയ്ക്കുന്ന ജെര്‍ണലിസ്റ്റ് - അവരുടെ ജാക്കിയോടുള്ള ആരാധന പ്രണയം ആയി മാറുന്ന ഗാനരാംഗം പോലെയുള്ള ചില കല്ലുകടികള്‍ ഒഴിച്ചു നിര്‍ത്തിയാല്‍, രണ്ടാം ഭാഗം അല്ലെന്നും ഇരുപതാം നൂറ്റാണ്ടില്‍ നിന്നും ഇന്‍സ്പയേര്‍ഡ് ആയി അതിലെ ചില കഥാപാത്രങ്ങളെ ചെറിയ മാറ്റങ്ങളോടെ പുതിയ രീതിയില്‍ അവതരിപ്പിച്ചത് വളരെ 'ബ്രില്യന്റ്' ആയിട്ടുണ്ടെന്നാണ്‌ എന്റെ അഭിപ്രായം. മലയാളത്തിലെ മിക്ക 'ആക്ഷന്‍' (? അതിനേക്കള്‍ ഡയലോഗടി പടങ്ങള്‍ എന്നു വേണം പറയാന്‍) പടങ്ങളെ അപേക്ഷിച്ച് സാങ്കേതികമായും കലാപരമായും തീര്‍ച്ചയായും മികച്ചു നില്‍ക്കുന്ന ഒരു കൊമെഴ്‌സ്യല്‍ സിനിമയാണ് സാഗര്‍ എലിയാസ് ജാക്കി. എടുത്തുപറയത്തക്കതായി അതിന്റെ ക്യാമറയും എഡിറ്റിംഗും ബാക്ക് ഗ്രൌണ്ട് മ്യുസിക്കും, പിന്നെ മിതമായി വാചാലമല്ലാത്ത ശക്തമായി ഡെലിവര്‍ ചെയ്ത സംഭാഷണങ്ങളും. അമല്‍ നീരദ് ശെരിക്കും അഭിനന്ദനം അര്‍ഹിയ്ക്കുന്നു.

എന്നാല്‍ 2 ഹരിഹര്‍ നഗര്‍ - എന്റെ ദൈവമെ!! എടുത്ത് പറയാന്‍ ഒന്നും ഇല്ലാത്ത ഒരു ചിത്രം പഴയ ഒരു സൂപ്പര്‍ ഹിറ്റിന്റെ പിന്‍ബലത്തില്‍ നന്നായി മാര്‍കെറ്റ് ചെയ്തു വിജയിപ്പിച്ച് വളരെ മനോഹരമായി ഒന്നാം ഭാഗമായ 'ഇന്‍ ഹരിഹര്‍ നഗര്‍' ലെ ഊഷ്മളമായ സുഹൃദ്ബന്ധമെന്ന പ്രധാന ആശയത്തെ കൊന്നു കൊലവിളിച്ചിരിയ്ക്കുന്നു.
നിറം കെട്ട കുറെ തമാശകളും, പിന്നെ കുത്തിതിരുകിയ കുറെ കഥാപാത്രങ്ങളും (സലിംകുമാര്‍, അറ്റ്ലസ് രാമചന്ദ്രന്‍)..പിന്നെ സ്ഥിരം പാറ്റേണില്‍ ചുറ്റിമെനഞ്ഞെടുത്ത കുറെ സീനുകളും നാടകീയതയും. ലാലിന്റെ മാര്‍കെറ്റിംഗ് സമ്മതിക്കണം...എന്നാലും ഇനിയൊരു അങ്കത്തിനൊരിക്കലും ബാല്യമില്ലാത്ത വിധം നമ്മുടെ കഥാനായകന്‍മാരെ വധിച്ചൊരു വഴിക്കാക്കിയില്ലെ!! - മുകേഷിന്റെ മഹാദേവന്‍ ക്ലാസെടുക്കൊന്നതുപോലെ - ഒരാന കുത്താന്‍ വരുമ്പോള്‍ ശെരിക്കും എന്തു ചെയ്യും?? അതിന്റെ ചങ്ങലയ്ക്കാണെങ്കില്‍ ഭ്രാന്തും.

ലാളിത്യമുള്ള ഒരു തീം നല്ലൊരു തിരക്കഥയുടെ പിന്‍ബലത്തില്‍, ദൃശ്യങ്ങളുടെ ചാരുതയെയൊ സാങ്കേതികത മികവിനെക്കാളോ ഉപരിയായി ഉപയോഗിച്ചു ഒരു ചെറിയ ബഡ്ജെറ്റിലാണെങ്കില്‍ക്കൂടി അവതരിപ്പിയ്ക്കുന്ന സിനിമകള്‍ ഇഷ്ടപ്പെടുന്ന ഒരാളാണ്‌ ഞാനും. എങ്കിലും സാങ്കേതികമായി മുന്നില്‍ നില്ക്കുന്ന സിനിമകള്‍, നല്ല വിഷ്വല്‍ ഇംപാക്റ്റ് ഉണ്ടാക്കുന്നവ കൂടി ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്.

ചുരുങ്ങിയ പക്ഷം അതിനെ തേജോവധം ചെയ്യാതിരിയ്ക്കാനെങ്കിലും നമ്മള്‍ ശ്രദ്ധിയ്ക്കണം.

സിനിമ എന്നാല്‍ കഥ മാത്രമൊ, കഥ പറയാനുള്ള ഒരു മാധ്യമമോ മാത്രമല്ല എന്നും അതിന്‌ ചലിക്കുന്ന ദൃശ്യങ്ങളുടേതായ ഒരു ഭാഷയും വ്യാകരണവും ഉണ്ടെന്നും നമ്മള്‍ വീണ്ടും ഓര്‍ക്കേണ്ടതുണ്ട്. കഥയൊ കഥയില്ലായ്മയൊ എന്നതിനേക്കാള്‍ ഒരു 'കണ്ടെന്റ് ' എത്രത്തോളും ശക്തമായി, സ്വാഭാവികമായി ആവിഷ്കരിക്കപ്പെടുന്നു എന്നതും എനിയ്ക്ക് പ്രധാനമായി തോന്നുന്നു.

ഈ 'കണ്ടെന്റ്' നന്നാവുമ്പോള്‍, ആ സിനിമ മറ്റൊരു തലത്തിലേയ്ക്ക് ഉയരുന്നു, അങ്ങനെയുള്ളവയാണെങ്കില്‍ 'കണ്ടെന്റും' 'ട്രീറ്റ് മെന്റും' ഒത്തിണങ്ങിയവ വളരെ വിരളവും.

വളരെ വിശാലമായ ഈ മാര്‍ക്കറ്റില്‍, വളരെ വലിയ ബഡ്ജറ്റില്‍ എടുക്കുന്ന മറ്റു ഭാഷാ ചിത്രങ്ങള്‍, ഹോളിവുഡ് സിനിമകള്‍ തുടങ്ങി സിനിമാകാഴ്ചകളുടെ വൈവിധ്യം മുന്പത്തേക്കാളേറെ വിപുലമായ ഇക്കാലത്ത് തീര്‍ച്ചയായും മലയാള സിനിമ നേരിടുന്ന വെല്ലുവിളി വളരെ വലുതാണ്.

അതു കൊണ്ട്, അമല്‍ നീരദ് - താങ്കള്‍ക്ക് വീണ്ടും അഭിവാദ്യങ്ങള്‍!

8.3.09

തലപ്പാവുകള്‍ക്കും മുകളില്‍ ജ്വലിക്കുന്ന സത്യങ്ങള്‍

കുറച്ചു വൈകിയാണെങ്കിലും 'തലപ്പാവ്' എന്ന ചിത്രം കണ്ടപ്പോള്‍ ബ്ലോഗാന്‍ തോന്നി. എല്ലാ രീതിയിലും ചിന്തകള്‍ക്ക് ഊര്‍ജ്ജം പകരുന്ന വളരെ മികച്ച ഒരു സിനിമ.

കൃത്യമായ അപഗ്രഥിക്കാനൊന്നും എനിക്കറിയില്ല, എന്നാലും സംവിധാനത്തിലെ കൈയടക്കം, തിരക്കഥ, ക്യാമറ, സംഗീതം എല്ലാം ഒന്നിനൊന്ന് മെച്ചം. ഗൌരവമുള്ള സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു 'ട്രീറ്റ്', പൃഥ്വിരാജ് അവതരിപ്പിയ്ക്ക്ക്കുന്ന'ജോസഫ്' എന്ന നക്സല്‍ വര്‍ഗീസിനോട് സാദൃശ്യമുള്ള കഥാപാത്രം ലാലിന്റെ രവീന്ദ്രന്‍ പിള്ളയ്ക്കു മുന്‍പില്‍ വരുന്ന സീനുകള്‍, അതിലെ പള്ളിമണിയുടെ ശബ്ദം, മുഴുനീളം സൂക്ഷ്മമായി കൊണ്ടു പൊവുന്ന യേശുവിന്റെ 'റെഫെറെന്‍സ്' എല്ലാം വെല്‍ ക്രാഫ്റ്റെഡ്.

പിന്നെ തീക്ഷ്ണമായ അനുഭവങ്ങള്‍ വളരെ സട്ട്‌ല്‍ ആയി പകരുന്ന ആഖ്യാനത്തിലെ സൂക്ഷ്മത.അതിനേക്കളുപരിയായി, ഇതില്‍ കൈമാറ്റം ചെയ്യുന്ന വിഷയം/വികാരം.

ഒരു കലാസൃഷ്ടി ഉദാത്തമാകുന്നത് ആസ്വദകനെ അതിന്റെ കേവല സൌന്ദര്യത്തിനും അപ്പുറം ഒരു വിഷയത്തെ/വികാരത്തെ തീക്ഷ്ണമായി കീഴ്പ്പെടുത്തുമ്പോള്‍ ആണെന്ന് തോന്നുന്നു.പണ്ടെവിടെയോ ഇങ്ങനെയൊന്ന് കേട്ടിട്ടുമുണ്ട്.

സ്കൂളിലൊക്കെ 'വാട്ടര്‍ കളര്‍' ചെയ്തു നടന്ന കാലത്തെ ഒരു സംഭവം ഓര്‍മ വരുന്നു. വരയ്ക്കാന്‍ കിട്ടിയ വിഷയം 'ആക്സിഡെന്റ്' എന്നായിരുന്നു. ഇരുണ്ട,ചുവപ്പും കറുപ്പും ഇട കലര്‍ത്തി എന്റെ മനസ്സിലെ ഭീതി കലര്‍ന്ന ഞെട്ടലുളവാക്കുന്ന ഒരു രംഗം വരയ്ക്കാനാണ്‌ ഞാന്‍ ശ്രമിച്ചത്. പക്ഷെ, പച്ചപ്പും പൂക്കളും ഒരു പുഴക്കരയും എല്ലാമുള്ള ഒരു ചിത്രവും കാണിച്ച് ഒരാള്‍ എന്നൊടു പറഞ്ഞത് ഇങ്ങനെ കളര്‍ഫുള്‍ ആയി വരച്ചു കൂടെ എന്നായിരുന്നു.

അല്ലെങ്കിലും പകിട്ടേറിയ നിറക്കാഴ്ച്ചകളാണല്ലൊ നമുക്കെന്നും പ്രിയം കരം.

കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ സിനിമയ്ക്കൊടുവില്‍ കത്തിപ്പിടിക്കുന്ന ചെരാതിനു മുകളില്‍ എഴുതുന്ന ഈ വരികള്‍ തീര്‍ത്തും ശകതം, പ്രസക്തം.

വിപ്ളവകാരിയുടെ വെളിപാടുകള്‍ കാലത്തിനതീതമാണ്‌.
എത്ര നശിക്കപ്പെട്ടാലും, ആ സത്യത്തിന്റെ അടയാളങ്ങള്‍ അവര്‍ തലമുറക്കായി വെളിപ്പെടുത്തിക്കൊണ്ടിരിക്കും.

2.11.08

വീണ്ടും, ഒരു 'വക്കു പിഞ്ചിയ നൊസ്റ്റാല്‍ജിയ'

ഒരു വര്‍ഷത്തിനു ശേഷം വീണ്ടുമൊരു പോസ്റ്റ്.

മടിയോ,മടുപ്പോ ജോലിത്തിരക്കോ കാരാണം നിര്‍ത്തിപ്പോയ ഒരു കൊച്ചു 'ഹോബി' വീണ്ടും തുടങ്ങാന്‍ എന്തോ പെട്ടെന്ന് ഒരു ആഗ്രഹം, അതും ഇങ്ങനെ ഈ 'ഗുല്‍മോഹര്‍'-ലെ "ഒരു നാള്‍, ശുഭ രാത്രി.." എന്ന പാട്ടും കേട്ടിരിക്കുമ്പോള്‍..!
ഗൃഹതുരത്വമാണോ,എന്തോ..

ചെറുപ്പത്തില്‍ കേട്ട എതോ പാട്ടിന്റെ ബാക്കി കേള്‍ക്കുന്നതോ പോലെ ഓര്‍മ്മയില്‍ പൊതിഞ്ഞ ഒരു അനുഭവം.

എല്ലാ അറിവുകളും തുടങ്ങുന്നത്‌ ഓര്‍മ്മകളിലൂടെ തളിര്‍ക്കുന്ന അനുഭവങ്ങളിലൂടെ ആണെന്നു വായിച്ചെത്‌ ഈ അടുത്തിടെയാണ്.കണ്ടതും കേട്ടതും തൊട്ടതും ശ്വസിച്ചതും കുടിച്ചതും അങ്ങനെയങ്ങനെ..ഓരോരോ അനുഭവങ്ങളായി..എവിടെയോ 'റെകോര്‍ഡ്' ചെയ്ത്, വീണ്ടും പാടിക്കേള്‍ക്കുന്ന പോലെ..

ഒരു വേനലവധിയില്‍ വായിച്ച കഥയിലെ പോലെ എട്ടുകാലി വലയിലെ വട്ടത്തില്‍ പറ്റിപ്പിടിച്ച വെള്ളത്തുള്ളികള്‍ ഏഴു നിറങ്ങള്‍ വിരിയിക്കുന്നതു കാണാന്‍ കത്തു നിന്നത്..
പെരുമഴയത്തു മുറ്റത്തെ പുളിമരത്തിന്റെ വീണ്ടും ചെരിഞ ചില്ലയില്‍ ചവിട്ടി കൂടുതല്‍ ഉയരങ്ങളിലെക്ക് കയറിപ്പോയത്..
നിലാവില്‍ പാടത്തിന്റെ നടുക്കുള്ള പറക്കെട്ടില്‍ ആകാശം നോക്കി കിടന്നത്..
അങനെയങനെ..

എന്തയാലും 'വക്കു പിഞ്ചിയ നൊസ്റ്റാല്‍ജിയ' നീട്ടുന്നില്ല.
ഏതൊരു പ്രവാസിക്കും ഉള്‍ക്കൊള്ളാന്‍ കഴിയും ഈ ആഴ്ചത്തെ മാതൃഭൂമിയിലെ ആര്‍.വേണുഗോപലിന്റെ "നാട്ടുവഴികള്‍".

എന്നാലും,
ജോണ്‍സണ്‍ മാഷിന്റെ പാട്ടുകള്‍ എനിക്കിനി വീണ്ടും കേള്‍ക്കണം.
ഞാന്‍ ഇനിയും മഴയത്തു മരത്തില്‍ കേറും.
ഇവിടെ ഇനിയും 'പോസ്റ്റും'.

23.5.07

ഇവിടെ മഴ (അകാല്പനികമായി) പെയ്യുന്നു

ഇവിടെ,
ഈ നഗരത്തില്‍ പെയ്യാനിനി മരങ്ങള്‍ നന്നെ കുറവാണ്.
ഒരോ മഴയും ഒരു കുത്തൊഴുക്കും.
അതില്‍ നിറഞ്ഞൊഴുകാന്‍ കുറെ റോഡുകളും,നീണ്ട ട്രാഫിക് ബ്ലോക്കും
പിന്നെ ഡ്രെയ്നേജുകള്‍ക്ക് പരന്നൊഴുകിച്ചെല്ലാന്‍ ഏതെങ്കിലും പൂട്ടിക്കിടക്കുന്ന
മാലിന്യ സംസ്കരണ പ്ലാന്റിന്റെ കിണറോ, അതിനടുത്ത കായലോ.
ആള്‍തിരക്കിരക്കെറുന്ന ചില 'മാളു'കളും, പുറകില്‍ മഴക്കാറ്റില്‍ പറന്ന് പോവുന്ന ടാര്‍പോളിന്‍ മേല്‍ക്കൂരകള്‍ പിടിച്ചുകെട്ടാന്‍ ഓടുന്ന ചേരിയിലെ ഒരു കുടുംബവും.
ഇതിനിടെ ഒരു നൊസ്റ്റാല്‍ജിയാക് വേനല്‍ മഴയുടെ ഡയലോഗ് അടിച്ചാല്‍, വീടെത്താന്‍ വൈകുന്നതിനെ ശപിച്ചിരിക്കുന്ന സഹപ്രവര്‍ത്തക തല്ലിയെന്നുതന്നെ വരാം.
അല്ലെങ്കിലും 'ഒരു മഴയും നനയാത്ത' ഞാന്‍
എന്ത് പറയാന്‍.

26.4.07

സ് (മാരക) ങ്ങളെക്കുറിച്ച്..

സ്മാരകങ്ങള്‍ വെറുതെ ഒന്ന് ഓര്‍മ്മ പുതുക്കാന്‍ വേണ്ടി മാത്രം ആകുന്നോ?ചരിത്രത്തില്‍ സ്ഥാനം പിടിച്ചവര്‍ക്ക് സ്മാരകം പണിയുന്നതല്ല പ്രശ്നം. അവരുയര്‍ത്തിപ്പിടിച്ച ആശയങ്ങളേക്കാള്‍ പ്രാമുഖ്യം കൊടുക്കുന്നത് അവരെ വെറും ബിംബങ്ങളാക്കി വെക്കാനാണോ? അതിനു നികുതിയിളവും??!!
ഈ റിപ്പോര്‍ട്ട് ഒന്നു നോക്കൂ,ഇന്നത്തെ മാതൃഭൂമിയില്‍ നിന്നാണ്:

സി.പി.എം. ട്രസ്റ്റിന് സര്‍ക്കാര്‍ വക സമ്മാനം 94 ലക്ഷം
തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചെയര്‍മാനായുള്ള ഇ.കെ. നായനാര്‍ സ്മാരക ട്രസ്റ്റിന് 94,25,000 രൂപയുടെ ഇളവിന് മന്ത്രിസഭയുടെ അംഗീകാരം.
..
..
അറുന്നൂറിലേറെ തൊഴിലാളികളുണ്ടായിരുന്ന, പൂട്ടിക്കിടന്ന തിരുവേപ്പതി മില്ലിന്റെ മൂന്നേമുക്കാല്‍ ഏക്കര്‍ സ്ഥലമാണ് ആറരക്കോടി രൂപയ്ക്ക് ട്രസ്റ്റ് സ്വന്തമാക്കുന്നത്. ഈ സ്ഥലം വാങ്ങുന്നതിനാവശ്യമായ മുദ്രസല, രജിസ്ട്രേഷന്‍ ഫീസ് എന്നിവയില്‍ ഇളവ് നല്‍കണമെന്ന് സ്മാരക ട്രസ്റ്റിനുവേണ്ടി മാനേജിങ് ഡയറക്ടര്‍ സര്‍ക്കാറിന് അപേക്ഷ നല്‍കിയിരുന്നു.
..


ഈ ലൈബ്രറിക്കും സ്മാരകത്തിനും പകരം സഹകരണ മേഖലയിലോ മറ്റോ ആ പഴയ മില്ല് വാങ്ങി നടത്തുകയായിരുന്നെങ്കില്‍ - കുറെ തൊഴിലാളികളുടെ ജീവിതമെങ്കിലും പച്ച പിടിച്ചേനെ!

28.3.07

ഒരു പൈന്റ് നിളയും മറ്റു ചിലതും

"ഒരു പൈന്റ് നിള എന്നു പറയാമോ ഓള്‍ഡ് കാസ്ക് റമ്മിന്റെ മുഴുക്കുപ്പിയില്‍ പകുതി കിട്ടിയ ഭാരതപ്പുഴയെ?"
എം എസ് ബനേഷിന്റെ അഞ്ചുകവിതകളിലൊന്നിലെ ആദ്യത്തെ വരിയാണിത്.ഒന്നു പകച്ചു പോയി, ഈ ചോദ്യത്തിനു മുന്നില്‍, പിന്നെ ഓപെന്‍ ചെയ്തിരിക്കുന്ന സി ഫയലുകളിലൂടെ സുരേഷ് ഗോപി പറയും പോലെ, 'കൃത്യ നിര്‍വഹണത്തി' ലേയ്ക്.

ഹരിതകം സ്ഥിരമായിട്ടല്ലെങ്കിലും, വായിക്കാറുണ്ട് - ഈ കവിത നിങ്ങള്‍ക്കിവിടെ കാണാം.

തീര്‍ച്ചയായും, കഴിഞ്ഞ വെക്കേഷനു നിങ്ങള്‍ കണ്ട കേരളമല്ല കേരളം. ഇത് കോടിക്കണക്കിനു വരുന്ന 'അയ്യപ്പ ബൈജു' മാരുടെ കേരളം, എതോ ഒരു ആഘോഷത്തിന്റെ സീസണില്‍ ബെവെറജ് കോര്‍പറെഷന്റെ സ്റ്റാളിന്റെ മുന്നിലെ 'ക്യൂ' കണ്ടു കണ്ണു തള്ളിപ്പോയ വിദേശികളുടെ ദൈവത്തിന്റെ സ്വന്തം നാട്. അപ്പോള്‍പ്പിന്നെ, കുറ്റിപ്പുറം പാലത്തിലൂടെ പുതിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി വഴിയിലാണെങ്കില്‍ക്കൂടി, വറ്റിവരളുന്ന നിളയെപ്പോലും ഇങ്ങനെ തന്നെ വര്‍ണിക്കണം.

--

പ്രിയ സുഹൃത്തെ, ഒരു പൈന്റ് പോലും ആ ഉണങ്ങാറായ ചെടിയുടെ തടത്തില്‍ നമ്മള്‍ ഒഴിച്ചില്ലല്ലോ.

16.2.07

ഷ്രോഡിന്ജറുടെ പൂച്ച

ക്വാണ്ടം ഡൈനാമിക്സ് ഞാന്‍ പഠിച്ചിട്ടില്ല.പിന്നെ ഡീകൊഹിറന്സ്;അതു കുറെ കാലം പഠിക്കണം പഠിക്കണം എന്നു പറഞ്ഞു നടന്നൂ - 'ടെയിം'കിട്ടിയില്ല.ആകെ അറിയവുന്നതു ഒരു മാതിരിയൊക്കെ ഗൂഗിള്‍ ചെയ്യാനാണ്.

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും പ്യുവര്‍ സയിന്‍സിലെ താല്പര്യം ഞാന്‍ വിടാതെ കൊണ്ടുപോകാന്‍ ശ്രമിക്കാറുണ്ട്.അന്ഗനെയിരിക്കെയാണ് ഷ്രോഡിന്ജറുടെ പൂച്ചയെപ്പറ്റി ഹിന്ദുവിലെ ഒരു ലേഖനത്തില്‍ വീണ്ടും കണ്ടത്. ഈ വിഖ്യാതനായ ശാസ്ത്രകാരന്റെ ഒരു പരീക്ഷണത്തില്‍ പറയുന്നത് വായിക്കൂ! തികച്ചും സാന്കല്‍പ്പികമായ ഈ പരീക്ഷണത്തില്‍ പുറത്തുനിന്നും അകത്തുനിന്നും interference ഏല്കാത്ത ഒരു സ്റ്റീല്‍ ചേമ്പറില്‍ ഒരു പാവം പൂച്ച ഒരേ സമയം 'ചത്തും' 'ജീവിച്ചും' ഇരിക്കുന്നതായി നമുക്കു തെളിയിക്കാം.മാക്രൊ ലോകത്തിലേക്ക് ക്വാണ്ടം ഡൈനാമിക്സ് കൊണ്ടുവരുമ്പോള്‍ ഉള്ള വൈചിത്രൈങ്ങള്‍!! പക്ഷെ എങ്ങാനും obeserver ഒന്നു നോക്കിയാല്‍ തീര്‍ന്നു.External interference കാരണം ഈ ക്വാണ്ടം സ്റ്റേറ്റ്സ് അട്ടിമറിക്കപ്പെടുന്നു. observer-ന്റെ റോളില്‍ ആവശ്യത്തിലേറെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്നു വിമര്ശിക്കുന്ന മറ്റൊരു കൂട്ടം ശാത്രകാരന്മാരും ഉണ്ട്.
തീര്‍പ്പു കല്‍പ്പിക്കാത്ത കൂട്ടത്തില്‍ ഇതും!

24.1.07

ഞമ്മക്കും ഹിന്ദി അറിയാം.

ഇതു ശരിക്കും അടിപൊളി! കാണാന്‍ വൈകിപ്പോയി.
ഫയര്‍ ഫോക്സില്‍ പദ്മ പ്ളഗിന്‍ ചെയ്യുന്നതു പോലെ, ഇനി സര്‍വര്‍ സൈഡിലും! വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക.
ലിനക്സിലും മറ്റും മാതൃഭൂമി വായിക്കാന്‍ കഷ്ടപ്പെടുന്നവരേ, വരുവിന്‍..
ആര്‍മാദിപ്പിന്‍!! മാത്രമല്ല, ഒരു ഹിന്ദി യുണികോഡ് പേജ് നിങ്ങള്‍ക്ക് മലയാളത്തില്‍ വായിക്കാം.
തികച്ചും ഇന്ത്യന്‍ ട്രാന്‍സ്‌ലിറ്ററേഷന്‍!
ഹിന്ദി അറിയില്ല എന്നു പറഞ്ഞ് എന്നെ കളിയാക്കിവര്‍ക്ക് ഞമ്മള്‍ ഹിന്ദി പത്രം വായിച്ചു കൊടുത്തേ.:)

22.12.06

തട്ടിവീഴുന്ന പാത്രങ്ങളുടെ ശബ്ദം

തനിമൊഴിയായാല്‍ പോലും സെര്‍ച്ച് എഞ്ചിനുകളില്‍ നിന്നും ബ്ലോഗ് റോളില്‍ എത്തുന്നത് ശീര്‍ഷകങ്ങകള്‍ മാത്രമായി ചുരുങ്ങും. അതുകൊണ്ടു ഒന്ന് 'ഏറ്റുപറയാം' എന്നു കരുതി. കുന്നിറങ്ങി പാടം വഴി എന്ന് കാണുമ്പോള്‍ സംശയിക്കേണ്ട ഗൃഹാതുരമായ ഓര്‍മകള്‍ അല്ലയിത് -വര്‍ത്തമാനത്തിന്റെ ചൂടുള്ള ഒരു ഗ്രാമ ചിത്രം .
ഇടിച്ചുപൊളിക്കാന്‍ ബാക്കിയുള്ള അപുര്‍വം ചില കുന്നുകള്‍ കയിറങ്ങി നടന്നാല്‍ നിങ്ങളും ഒരു പക്ഷെ കാണുന്നത് ഇതൊക്കെത്തന്നെയാവാം. കേള്‍ക്കുന്നത് തട്ടിവീഴുന്ന പാത്രങ്ങളുടെ ശബ്ദങ്ങളുമാവാം.
ഇതു പ്രസ്ദ്ധീകരിച്ച ബ്ലോഗ് എന്റെ നാട്ടിലെ വായനശാലയുടേതാണ്.
കൊച്ചുവര്‍ത്തമാനങ്ങള്‍ക്കും ഓര്‍മക്കുറിപ്പുകള്‍ക്കുമിടയില്‍ ഈ വായന(http://vattamkulam.blogspot.com/2006/12/blog-post_16.html) മനോഹരം.

21.9.06

ആഗോളീകരണം പ്ലസ് പ്ലസ്..

അങ്ങനെയിരിക്കെയാണ് അവരത് കണ്ടുപിടിച്ചത്..
ഒരു പുതിയ ഗ്രഹം!!..അതും ഏതാണ്ടൊക്കെ ഭൂമിയെപ്പോലെ..
പക്ഷെ പച്ചയില്ല! മരങ്ങളും ചെടികളുമൊന്നുമില്ല!! കടലുപോലെ വെള്ളവും മരുഭൂമിപോലെ കുറെ കരയും..
ഉടനെ ഒരു അടിയന്തര യോഗം വിളിച്ചുകൂട്ടി..ആ കമ്പനിയിലെ എല്ലാ വിദഗ്ദന്‍മാരും കൊണ്ടുപിടിച്ച ചര്‍ച്ചയില്‍.
ആരെ ആക്കണം പുതിയ ഭൂമിയുടെ രാജാവായി, എങ്ങനെ പിരിക്കണം നികുതി, കെട്ടിടനിര്‍മ്മാണം എങ്ങനെ?,ടെന്‍ഡര്‍ വിളി..
എങ്ങനെ വീതിക്കണം ലാഭം..
കമ്പനിയ്ക്ക് പുതിയ ബിസിനസ്,പുത്തന്‍ കമ്പോളം..
പുതിയൊരു ലോകം സൃഷ്ടിക്കുന്നതിന്റെ തിരക്കിലായിരുന്നു എഞ്ചിനിയേഴ്സ്..
കടുത്ത പരീക്ഷകള്‍ക്കും നിര്‍ദ്ധാരണങ്ങള്‍ക്കുമൊടുവില്‍ പുതിയഭൂമിയിലവര്‍ മഴ പെയ്യിച്ചു, ഇടി വെട്ടിച്ചു.
കോട്ടകള്‍, ഫാക്ടറികള്‍ എല്ലാമുണ്ടാക്കി..
വിത്ത് കിട്ടാന്‍ മൊണസാന്റോയുമായി കരാറുണ്ടാക്കി..
ഡിസൈന്‍ഡ് ലൈഫ്..
എന്നാലും ഒന്നു ടെസ്റ്റ് ചെയ്യണമല്ലോ..
പിന്നെ വൈകിയില്ല ,ഒരു മൂന്നാം ലോകക്കാരനെ അങ്ങോട്ടു വിട്ടു!
ഒന്നുരണ്ടു ദിവസം കുഴപ്പമൊന്നുമുണ്ടായില്ല.
പിന്നെ നിര്‍ത്താത്ത കരച്ചില്‍..
അവന് നിലാവ് കാണണമായിരുന്നു.