8.3.09

തലപ്പാവുകള്‍ക്കും മുകളില്‍ ജ്വലിക്കുന്ന സത്യങ്ങള്‍

കുറച്ചു വൈകിയാണെങ്കിലും 'തലപ്പാവ്' എന്ന ചിത്രം കണ്ടപ്പോള്‍ ബ്ലോഗാന്‍ തോന്നി. എല്ലാ രീതിയിലും ചിന്തകള്‍ക്ക് ഊര്‍ജ്ജം പകരുന്ന വളരെ മികച്ച ഒരു സിനിമ.

കൃത്യമായ അപഗ്രഥിക്കാനൊന്നും എനിക്കറിയില്ല, എന്നാലും സംവിധാനത്തിലെ കൈയടക്കം, തിരക്കഥ, ക്യാമറ, സംഗീതം എല്ലാം ഒന്നിനൊന്ന് മെച്ചം. ഗൌരവമുള്ള സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു 'ട്രീറ്റ്', പൃഥ്വിരാജ് അവതരിപ്പിയ്ക്ക്ക്കുന്ന'ജോസഫ്' എന്ന നക്സല്‍ വര്‍ഗീസിനോട് സാദൃശ്യമുള്ള കഥാപാത്രം ലാലിന്റെ രവീന്ദ്രന്‍ പിള്ളയ്ക്കു മുന്‍പില്‍ വരുന്ന സീനുകള്‍, അതിലെ പള്ളിമണിയുടെ ശബ്ദം, മുഴുനീളം സൂക്ഷ്മമായി കൊണ്ടു പൊവുന്ന യേശുവിന്റെ 'റെഫെറെന്‍സ്' എല്ലാം വെല്‍ ക്രാഫ്റ്റെഡ്.

പിന്നെ തീക്ഷ്ണമായ അനുഭവങ്ങള്‍ വളരെ സട്ട്‌ല്‍ ആയി പകരുന്ന ആഖ്യാനത്തിലെ സൂക്ഷ്മത.അതിനേക്കളുപരിയായി, ഇതില്‍ കൈമാറ്റം ചെയ്യുന്ന വിഷയം/വികാരം.

ഒരു കലാസൃഷ്ടി ഉദാത്തമാകുന്നത് ആസ്വദകനെ അതിന്റെ കേവല സൌന്ദര്യത്തിനും അപ്പുറം ഒരു വിഷയത്തെ/വികാരത്തെ തീക്ഷ്ണമായി കീഴ്പ്പെടുത്തുമ്പോള്‍ ആണെന്ന് തോന്നുന്നു.പണ്ടെവിടെയോ ഇങ്ങനെയൊന്ന് കേട്ടിട്ടുമുണ്ട്.

സ്കൂളിലൊക്കെ 'വാട്ടര്‍ കളര്‍' ചെയ്തു നടന്ന കാലത്തെ ഒരു സംഭവം ഓര്‍മ വരുന്നു. വരയ്ക്കാന്‍ കിട്ടിയ വിഷയം 'ആക്സിഡെന്റ്' എന്നായിരുന്നു. ഇരുണ്ട,ചുവപ്പും കറുപ്പും ഇട കലര്‍ത്തി എന്റെ മനസ്സിലെ ഭീതി കലര്‍ന്ന ഞെട്ടലുളവാക്കുന്ന ഒരു രംഗം വരയ്ക്കാനാണ്‌ ഞാന്‍ ശ്രമിച്ചത്. പക്ഷെ, പച്ചപ്പും പൂക്കളും ഒരു പുഴക്കരയും എല്ലാമുള്ള ഒരു ചിത്രവും കാണിച്ച് ഒരാള്‍ എന്നൊടു പറഞ്ഞത് ഇങ്ങനെ കളര്‍ഫുള്‍ ആയി വരച്ചു കൂടെ എന്നായിരുന്നു.

അല്ലെങ്കിലും പകിട്ടേറിയ നിറക്കാഴ്ച്ചകളാണല്ലൊ നമുക്കെന്നും പ്രിയം കരം.

കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ സിനിമയ്ക്കൊടുവില്‍ കത്തിപ്പിടിക്കുന്ന ചെരാതിനു മുകളില്‍ എഴുതുന്ന ഈ വരികള്‍ തീര്‍ത്തും ശകതം, പ്രസക്തം.

വിപ്ളവകാരിയുടെ വെളിപാടുകള്‍ കാലത്തിനതീതമാണ്‌.
എത്ര നശിക്കപ്പെട്ടാലും, ആ സത്യത്തിന്റെ അടയാളങ്ങള്‍ അവര്‍ തലമുറക്കായി വെളിപ്പെടുത്തിക്കൊണ്ടിരിക്കും.

2.11.08

വീണ്ടും, ഒരു 'വക്കു പിഞ്ചിയ നൊസ്റ്റാല്‍ജിയ'

ഒരു വര്‍ഷത്തിനു ശേഷം വീണ്ടുമൊരു പോസ്റ്റ്.

മടിയോ,മടുപ്പോ ജോലിത്തിരക്കോ കാരാണം നിര്‍ത്തിപ്പോയ ഒരു കൊച്ചു 'ഹോബി' വീണ്ടും തുടങ്ങാന്‍ എന്തോ പെട്ടെന്ന് ഒരു ആഗ്രഹം, അതും ഇങ്ങനെ ഈ 'ഗുല്‍മോഹര്‍'-ലെ "ഒരു നാള്‍, ശുഭ രാത്രി.." എന്ന പാട്ടും കേട്ടിരിക്കുമ്പോള്‍..!
ഗൃഹതുരത്വമാണോ,എന്തോ..

ചെറുപ്പത്തില്‍ കേട്ട എതോ പാട്ടിന്റെ ബാക്കി കേള്‍ക്കുന്നതോ പോലെ ഓര്‍മ്മയില്‍ പൊതിഞ്ഞ ഒരു അനുഭവം.

എല്ലാ അറിവുകളും തുടങ്ങുന്നത്‌ ഓര്‍മ്മകളിലൂടെ തളിര്‍ക്കുന്ന അനുഭവങ്ങളിലൂടെ ആണെന്നു വായിച്ചെത്‌ ഈ അടുത്തിടെയാണ്.കണ്ടതും കേട്ടതും തൊട്ടതും ശ്വസിച്ചതും കുടിച്ചതും അങ്ങനെയങ്ങനെ..ഓരോരോ അനുഭവങ്ങളായി..എവിടെയോ 'റെകോര്‍ഡ്' ചെയ്ത്, വീണ്ടും പാടിക്കേള്‍ക്കുന്ന പോലെ..

ഒരു വേനലവധിയില്‍ വായിച്ച കഥയിലെ പോലെ എട്ടുകാലി വലയിലെ വട്ടത്തില്‍ പറ്റിപ്പിടിച്ച വെള്ളത്തുള്ളികള്‍ ഏഴു നിറങ്ങള്‍ വിരിയിക്കുന്നതു കാണാന്‍ കത്തു നിന്നത്..
പെരുമഴയത്തു മുറ്റത്തെ പുളിമരത്തിന്റെ വീണ്ടും ചെരിഞ ചില്ലയില്‍ ചവിട്ടി കൂടുതല്‍ ഉയരങ്ങളിലെക്ക് കയറിപ്പോയത്..
നിലാവില്‍ പാടത്തിന്റെ നടുക്കുള്ള പറക്കെട്ടില്‍ ആകാശം നോക്കി കിടന്നത്..
അങനെയങനെ..

എന്തയാലും 'വക്കു പിഞ്ചിയ നൊസ്റ്റാല്‍ജിയ' നീട്ടുന്നില്ല.
ഏതൊരു പ്രവാസിക്കും ഉള്‍ക്കൊള്ളാന്‍ കഴിയും ഈ ആഴ്ചത്തെ മാതൃഭൂമിയിലെ ആര്‍.വേണുഗോപലിന്റെ "നാട്ടുവഴികള്‍".

എന്നാലും,
ജോണ്‍സണ്‍ മാഷിന്റെ പാട്ടുകള്‍ എനിക്കിനി വീണ്ടും കേള്‍ക്കണം.
ഞാന്‍ ഇനിയും മഴയത്തു മരത്തില്‍ കേറും.
ഇവിടെ ഇനിയും 'പോസ്റ്റും'.

23.5.07

ഇവിടെ മഴ (അകാല്പനികമായി) പെയ്യുന്നു

ഇവിടെ,
ഈ നഗരത്തില്‍ പെയ്യാനിനി മരങ്ങള്‍ നന്നെ കുറവാണ്.
ഒരോ മഴയും ഒരു കുത്തൊഴുക്കും.
അതില്‍ നിറഞ്ഞൊഴുകാന്‍ കുറെ റോഡുകളും,നീണ്ട ട്രാഫിക് ബ്ലോക്കും
പിന്നെ ഡ്രെയ്നേജുകള്‍ക്ക് പരന്നൊഴുകിച്ചെല്ലാന്‍ ഏതെങ്കിലും പൂട്ടിക്കിടക്കുന്ന
മാലിന്യ സംസ്കരണ പ്ലാന്റിന്റെ കിണറോ, അതിനടുത്ത കായലോ.
ആള്‍തിരക്കിരക്കെറുന്ന ചില 'മാളു'കളും, പുറകില്‍ മഴക്കാറ്റില്‍ പറന്ന് പോവുന്ന ടാര്‍പോളിന്‍ മേല്‍ക്കൂരകള്‍ പിടിച്ചുകെട്ടാന്‍ ഓടുന്ന ചേരിയിലെ ഒരു കുടുംബവും.
ഇതിനിടെ ഒരു നൊസ്റ്റാല്‍ജിയാക് വേനല്‍ മഴയുടെ ഡയലോഗ് അടിച്ചാല്‍, വീടെത്താന്‍ വൈകുന്നതിനെ ശപിച്ചിരിക്കുന്ന സഹപ്രവര്‍ത്തക തല്ലിയെന്നുതന്നെ വരാം.
അല്ലെങ്കിലും 'ഒരു മഴയും നനയാത്ത' ഞാന്‍
എന്ത് പറയാന്‍.

26.4.07

സ് (മാരക) ങ്ങളെക്കുറിച്ച്..

സ്മാരകങ്ങള്‍ വെറുതെ ഒന്ന് ഓര്‍മ്മ പുതുക്കാന്‍ വേണ്ടി മാത്രം ആകുന്നോ?ചരിത്രത്തില്‍ സ്ഥാനം പിടിച്ചവര്‍ക്ക് സ്മാരകം പണിയുന്നതല്ല പ്രശ്നം. അവരുയര്‍ത്തിപ്പിടിച്ച ആശയങ്ങളേക്കാള്‍ പ്രാമുഖ്യം കൊടുക്കുന്നത് അവരെ വെറും ബിംബങ്ങളാക്കി വെക്കാനാണോ? അതിനു നികുതിയിളവും??!!
ഈ റിപ്പോര്‍ട്ട് ഒന്നു നോക്കൂ,ഇന്നത്തെ മാതൃഭൂമിയില്‍ നിന്നാണ്:

സി.പി.എം. ട്രസ്റ്റിന് സര്‍ക്കാര്‍ വക സമ്മാനം 94 ലക്ഷം
തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചെയര്‍മാനായുള്ള ഇ.കെ. നായനാര്‍ സ്മാരക ട്രസ്റ്റിന് 94,25,000 രൂപയുടെ ഇളവിന് മന്ത്രിസഭയുടെ അംഗീകാരം.
..
..
അറുന്നൂറിലേറെ തൊഴിലാളികളുണ്ടായിരുന്ന, പൂട്ടിക്കിടന്ന തിരുവേപ്പതി മില്ലിന്റെ മൂന്നേമുക്കാല്‍ ഏക്കര്‍ സ്ഥലമാണ് ആറരക്കോടി രൂപയ്ക്ക് ട്രസ്റ്റ് സ്വന്തമാക്കുന്നത്. ഈ സ്ഥലം വാങ്ങുന്നതിനാവശ്യമായ മുദ്രസല, രജിസ്ട്രേഷന്‍ ഫീസ് എന്നിവയില്‍ ഇളവ് നല്‍കണമെന്ന് സ്മാരക ട്രസ്റ്റിനുവേണ്ടി മാനേജിങ് ഡയറക്ടര്‍ സര്‍ക്കാറിന് അപേക്ഷ നല്‍കിയിരുന്നു.
..


ഈ ലൈബ്രറിക്കും സ്മാരകത്തിനും പകരം സഹകരണ മേഖലയിലോ മറ്റോ ആ പഴയ മില്ല് വാങ്ങി നടത്തുകയായിരുന്നെങ്കില്‍ - കുറെ തൊഴിലാളികളുടെ ജീവിതമെങ്കിലും പച്ച പിടിച്ചേനെ!

28.3.07

ഒരു പൈന്റ് നിളയും മറ്റു ചിലതും

"ഒരു പൈന്റ് നിള എന്നു പറയാമോ ഓള്‍ഡ് കാസ്ക് റമ്മിന്റെ മുഴുക്കുപ്പിയില്‍ പകുതി കിട്ടിയ ഭാരതപ്പുഴയെ?"
എം എസ് ബനേഷിന്റെ അഞ്ചുകവിതകളിലൊന്നിലെ ആദ്യത്തെ വരിയാണിത്.ഒന്നു പകച്ചു പോയി, ഈ ചോദ്യത്തിനു മുന്നില്‍, പിന്നെ ഓപെന്‍ ചെയ്തിരിക്കുന്ന സി ഫയലുകളിലൂടെ സുരേഷ് ഗോപി പറയും പോലെ, 'കൃത്യ നിര്‍വഹണത്തി' ലേയ്ക്.

ഹരിതകം സ്ഥിരമായിട്ടല്ലെങ്കിലും, വായിക്കാറുണ്ട് - ഈ കവിത നിങ്ങള്‍ക്കിവിടെ കാണാം.

തീര്‍ച്ചയായും, കഴിഞ്ഞ വെക്കേഷനു നിങ്ങള്‍ കണ്ട കേരളമല്ല കേരളം. ഇത് കോടിക്കണക്കിനു വരുന്ന 'അയ്യപ്പ ബൈജു' മാരുടെ കേരളം, എതോ ഒരു ആഘോഷത്തിന്റെ സീസണില്‍ ബെവെറജ് കോര്‍പറെഷന്റെ സ്റ്റാളിന്റെ മുന്നിലെ 'ക്യൂ' കണ്ടു കണ്ണു തള്ളിപ്പോയ വിദേശികളുടെ ദൈവത്തിന്റെ സ്വന്തം നാട്. അപ്പോള്‍പ്പിന്നെ, കുറ്റിപ്പുറം പാലത്തിലൂടെ പുതിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി വഴിയിലാണെങ്കില്‍ക്കൂടി, വറ്റിവരളുന്ന നിളയെപ്പോലും ഇങ്ങനെ തന്നെ വര്‍ണിക്കണം.

--

പ്രിയ സുഹൃത്തെ, ഒരു പൈന്റ് പോലും ആ ഉണങ്ങാറായ ചെടിയുടെ തടത്തില്‍ നമ്മള്‍ ഒഴിച്ചില്ലല്ലോ.

16.2.07

ഷ്രോഡിന്ജറുടെ പൂച്ച

ക്വാണ്ടം ഡൈനാമിക്സ് ഞാന്‍ പഠിച്ചിട്ടില്ല.പിന്നെ ഡീകൊഹിറന്സ്;അതു കുറെ കാലം പഠിക്കണം പഠിക്കണം എന്നു പറഞ്ഞു നടന്നൂ - 'ടെയിം'കിട്ടിയില്ല.ആകെ അറിയവുന്നതു ഒരു മാതിരിയൊക്കെ ഗൂഗിള്‍ ചെയ്യാനാണ്.

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും പ്യുവര്‍ സയിന്‍സിലെ താല്പര്യം ഞാന്‍ വിടാതെ കൊണ്ടുപോകാന്‍ ശ്രമിക്കാറുണ്ട്.അന്ഗനെയിരിക്കെയാണ് ഷ്രോഡിന്ജറുടെ പൂച്ചയെപ്പറ്റി ഹിന്ദുവിലെ ഒരു ലേഖനത്തില്‍ വീണ്ടും കണ്ടത്. ഈ വിഖ്യാതനായ ശാസ്ത്രകാരന്റെ ഒരു പരീക്ഷണത്തില്‍ പറയുന്നത് വായിക്കൂ! തികച്ചും സാന്കല്‍പ്പികമായ ഈ പരീക്ഷണത്തില്‍ പുറത്തുനിന്നും അകത്തുനിന്നും interference ഏല്കാത്ത ഒരു സ്റ്റീല്‍ ചേമ്പറില്‍ ഒരു പാവം പൂച്ച ഒരേ സമയം 'ചത്തും' 'ജീവിച്ചും' ഇരിക്കുന്നതായി നമുക്കു തെളിയിക്കാം.മാക്രൊ ലോകത്തിലേക്ക് ക്വാണ്ടം ഡൈനാമിക്സ് കൊണ്ടുവരുമ്പോള്‍ ഉള്ള വൈചിത്രൈങ്ങള്‍!! പക്ഷെ എങ്ങാനും obeserver ഒന്നു നോക്കിയാല്‍ തീര്‍ന്നു.External interference കാരണം ഈ ക്വാണ്ടം സ്റ്റേറ്റ്സ് അട്ടിമറിക്കപ്പെടുന്നു. observer-ന്റെ റോളില്‍ ആവശ്യത്തിലേറെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്നു വിമര്ശിക്കുന്ന മറ്റൊരു കൂട്ടം ശാത്രകാരന്മാരും ഉണ്ട്.
തീര്‍പ്പു കല്‍പ്പിക്കാത്ത കൂട്ടത്തില്‍ ഇതും!

24.1.07

ഞമ്മക്കും ഹിന്ദി അറിയാം.

ഇതു ശരിക്കും അടിപൊളി! കാണാന്‍ വൈകിപ്പോയി.
ഫയര്‍ ഫോക്സില്‍ പദ്മ പ്ളഗിന്‍ ചെയ്യുന്നതു പോലെ, ഇനി സര്‍വര്‍ സൈഡിലും! വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക.
ലിനക്സിലും മറ്റും മാതൃഭൂമി വായിക്കാന്‍ കഷ്ടപ്പെടുന്നവരേ, വരുവിന്‍..
ആര്‍മാദിപ്പിന്‍!! മാത്രമല്ല, ഒരു ഹിന്ദി യുണികോഡ് പേജ് നിങ്ങള്‍ക്ക് മലയാളത്തില്‍ വായിക്കാം.
തികച്ചും ഇന്ത്യന്‍ ട്രാന്‍സ്‌ലിറ്ററേഷന്‍!
ഹിന്ദി അറിയില്ല എന്നു പറഞ്ഞ് എന്നെ കളിയാക്കിവര്‍ക്ക് ഞമ്മള്‍ ഹിന്ദി പത്രം വായിച്ചു കൊടുത്തേ.:)

22.12.06

തട്ടിവീഴുന്ന പാത്രങ്ങളുടെ ശബ്ദം

തനിമൊഴിയായാല്‍ പോലും സെര്‍ച്ച് എഞ്ചിനുകളില്‍ നിന്നും ബ്ലോഗ് റോളില്‍ എത്തുന്നത് ശീര്‍ഷകങ്ങകള്‍ മാത്രമായി ചുരുങ്ങും. അതുകൊണ്ടു ഒന്ന് 'ഏറ്റുപറയാം' എന്നു കരുതി. കുന്നിറങ്ങി പാടം വഴി എന്ന് കാണുമ്പോള്‍ സംശയിക്കേണ്ട ഗൃഹാതുരമായ ഓര്‍മകള്‍ അല്ലയിത് -വര്‍ത്തമാനത്തിന്റെ ചൂടുള്ള ഒരു ഗ്രാമ ചിത്രം .
ഇടിച്ചുപൊളിക്കാന്‍ ബാക്കിയുള്ള അപുര്‍വം ചില കുന്നുകള്‍ കയിറങ്ങി നടന്നാല്‍ നിങ്ങളും ഒരു പക്ഷെ കാണുന്നത് ഇതൊക്കെത്തന്നെയാവാം. കേള്‍ക്കുന്നത് തട്ടിവീഴുന്ന പാത്രങ്ങളുടെ ശബ്ദങ്ങളുമാവാം.
ഇതു പ്രസ്ദ്ധീകരിച്ച ബ്ലോഗ് എന്റെ നാട്ടിലെ വായനശാലയുടേതാണ്.
കൊച്ചുവര്‍ത്തമാനങ്ങള്‍ക്കും ഓര്‍മക്കുറിപ്പുകള്‍ക്കുമിടയില്‍ ഈ വായന(http://vattamkulam.blogspot.com/2006/12/blog-post_16.html) മനോഹരം.

21.9.06

ആഗോളീകരണം പ്ലസ് പ്ലസ്..

അങ്ങനെയിരിക്കെയാണ് അവരത് കണ്ടുപിടിച്ചത്..
ഒരു പുതിയ ഗ്രഹം!!..അതും ഏതാണ്ടൊക്കെ ഭൂമിയെപ്പോലെ..
പക്ഷെ പച്ചയില്ല! മരങ്ങളും ചെടികളുമൊന്നുമില്ല!! കടലുപോലെ വെള്ളവും മരുഭൂമിപോലെ കുറെ കരയും..
ഉടനെ ഒരു അടിയന്തര യോഗം വിളിച്ചുകൂട്ടി..ആ കമ്പനിയിലെ എല്ലാ വിദഗ്ദന്‍മാരും കൊണ്ടുപിടിച്ച ചര്‍ച്ചയില്‍.
ആരെ ആക്കണം പുതിയ ഭൂമിയുടെ രാജാവായി, എങ്ങനെ പിരിക്കണം നികുതി, കെട്ടിടനിര്‍മ്മാണം എങ്ങനെ?,ടെന്‍ഡര്‍ വിളി..
എങ്ങനെ വീതിക്കണം ലാഭം..
കമ്പനിയ്ക്ക് പുതിയ ബിസിനസ്,പുത്തന്‍ കമ്പോളം..
പുതിയൊരു ലോകം സൃഷ്ടിക്കുന്നതിന്റെ തിരക്കിലായിരുന്നു എഞ്ചിനിയേഴ്സ്..
കടുത്ത പരീക്ഷകള്‍ക്കും നിര്‍ദ്ധാരണങ്ങള്‍ക്കുമൊടുവില്‍ പുതിയഭൂമിയിലവര്‍ മഴ പെയ്യിച്ചു, ഇടി വെട്ടിച്ചു.
കോട്ടകള്‍, ഫാക്ടറികള്‍ എല്ലാമുണ്ടാക്കി..
വിത്ത് കിട്ടാന്‍ മൊണസാന്റോയുമായി കരാറുണ്ടാക്കി..
ഡിസൈന്‍ഡ് ലൈഫ്..
എന്നാലും ഒന്നു ടെസ്റ്റ് ചെയ്യണമല്ലോ..
പിന്നെ വൈകിയില്ല ,ഒരു മൂന്നാം ലോകക്കാരനെ അങ്ങോട്ടു വിട്ടു!
ഒന്നുരണ്ടു ദിവസം കുഴപ്പമൊന്നുമുണ്ടായില്ല.
പിന്നെ നിര്‍ത്താത്ത കരച്ചില്‍..
അവന് നിലാവ് കാണണമായിരുന്നു.

28.8.06

വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം.

വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം.
അതൊരു ചെറിയ പുസ്തകം
ഞെട്ടേണ്ട- ഏറിയാല്‍ ഒരു നൂറ്റമ്പത് പേജ് വരുന്ന ശാസ്ത്രസാഹിത്യ പരിഷത്ത് പണ്ട് പുറത്തിറക്കിയ പ്രൊഫ. എസ്. ശിവദാസ് എഴുതിയ ഒരു കൊച്ചു പുസ്തകം. കൈയില്‍ കിട്ടുന്നത് അഞ്ചിലോ ആറിലോ പഠിക്കുമ്പോള്‍..കുട്ടികള്‍ക്കുളളതെന്ന് 'മുതിര്ന്നവര്‍' പറയുമ്പോഴും കുത്തിയിരുന്ന് ഒറ്റയിരുപ്പിന് വായിക്കാന്‍ കൊതി തോന്നുന്ന ഒന്ന്. ഒരിക്കലും വായിച്ചു തീര്ക്കാനകാത്ത പ്രകൃതിയെന്ന തുറന്ന പുസ്തകത്തിലേയ്ക് നമ്മെ കൊണ്ടു പോവുന്ന, തനിമയുടെ കാവുകളിലേക്കും പച്ചയുടെ നിറവിലേക്കും ഉള്ള യാത്ര യാണത്. വഴിയില്‍ പൊഴിഞ്ഞ ഇലകളില്‍ നോക്കി കാണാതായ കഴുതയെത്തിരയുന്ന നാടന്‍ യുകതിബോധം അതിലുണ്ട്.
എന്റെ പച്ച ഭ്രാന്ത് തുടങ്ങുന്നതവിടെ..
പക്ഷേ..
ഇവിടെ, ഈ കോണ്‍ക്രീറ്റ് കോട്ടകളിലൊരിടത്തിരുന്ന് സ്വപ്നം കാണുവാന്‍ മാത്രമായി മാറുമോ പച്ചയുടെ നിറവുകള്‍?..
മാങ്ങ വേണ്ട , മാസ്സ മതിയെന്നു ശഠിക്കുന്നത് കാണുമ്പോഴുള്ള ഒരു അങ്കലാപ്പ്..
വായനയിലെ പച്ചയ്കായി എന്തായാലും മറ്റൊരു പോസ്റ്റ്..

21.8.06

തുടക്കം

പെയ്തൊഴിഞ്ഞ മഴയില്‍
നന‍ഞ്ഞു കുതിര്‍ന്ന
മണ്‍ തരികള്‍ക്കിടയിലൂടെ
ഒരു പച്ച കൂടി
മുളപൊട്ടുമ്പോള്‍..
തുടക്കം.