21.9.06

ആഗോളീകരണം പ്ലസ് പ്ലസ്..

അങ്ങനെയിരിക്കെയാണ് അവരത് കണ്ടുപിടിച്ചത്..
ഒരു പുതിയ ഗ്രഹം!!..അതും ഏതാണ്ടൊക്കെ ഭൂമിയെപ്പോലെ..
പക്ഷെ പച്ചയില്ല! മരങ്ങളും ചെടികളുമൊന്നുമില്ല!! കടലുപോലെ വെള്ളവും മരുഭൂമിപോലെ കുറെ കരയും..
ഉടനെ ഒരു അടിയന്തര യോഗം വിളിച്ചുകൂട്ടി..ആ കമ്പനിയിലെ എല്ലാ വിദഗ്ദന്‍മാരും കൊണ്ടുപിടിച്ച ചര്‍ച്ചയില്‍.
ആരെ ആക്കണം പുതിയ ഭൂമിയുടെ രാജാവായി, എങ്ങനെ പിരിക്കണം നികുതി, കെട്ടിടനിര്‍മ്മാണം എങ്ങനെ?,ടെന്‍ഡര്‍ വിളി..
എങ്ങനെ വീതിക്കണം ലാഭം..
കമ്പനിയ്ക്ക് പുതിയ ബിസിനസ്,പുത്തന്‍ കമ്പോളം..
പുതിയൊരു ലോകം സൃഷ്ടിക്കുന്നതിന്റെ തിരക്കിലായിരുന്നു എഞ്ചിനിയേഴ്സ്..
കടുത്ത പരീക്ഷകള്‍ക്കും നിര്‍ദ്ധാരണങ്ങള്‍ക്കുമൊടുവില്‍ പുതിയഭൂമിയിലവര്‍ മഴ പെയ്യിച്ചു, ഇടി വെട്ടിച്ചു.
കോട്ടകള്‍, ഫാക്ടറികള്‍ എല്ലാമുണ്ടാക്കി..
വിത്ത് കിട്ടാന്‍ മൊണസാന്റോയുമായി കരാറുണ്ടാക്കി..
ഡിസൈന്‍ഡ് ലൈഫ്..
എന്നാലും ഒന്നു ടെസ്റ്റ് ചെയ്യണമല്ലോ..
പിന്നെ വൈകിയില്ല ,ഒരു മൂന്നാം ലോകക്കാരനെ അങ്ങോട്ടു വിട്ടു!
ഒന്നുരണ്ടു ദിവസം കുഴപ്പമൊന്നുമുണ്ടായില്ല.
പിന്നെ നിര്‍ത്താത്ത കരച്ചില്‍..
അവന് നിലാവ് കാണണമായിരുന്നു.

28.8.06

വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം.

വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം.
അതൊരു ചെറിയ പുസ്തകം
ഞെട്ടേണ്ട- ഏറിയാല്‍ ഒരു നൂറ്റമ്പത് പേജ് വരുന്ന ശാസ്ത്രസാഹിത്യ പരിഷത്ത് പണ്ട് പുറത്തിറക്കിയ പ്രൊഫ. എസ്. ശിവദാസ് എഴുതിയ ഒരു കൊച്ചു പുസ്തകം. കൈയില്‍ കിട്ടുന്നത് അഞ്ചിലോ ആറിലോ പഠിക്കുമ്പോള്‍..കുട്ടികള്‍ക്കുളളതെന്ന് 'മുതിര്ന്നവര്‍' പറയുമ്പോഴും കുത്തിയിരുന്ന് ഒറ്റയിരുപ്പിന് വായിക്കാന്‍ കൊതി തോന്നുന്ന ഒന്ന്. ഒരിക്കലും വായിച്ചു തീര്ക്കാനകാത്ത പ്രകൃതിയെന്ന തുറന്ന പുസ്തകത്തിലേയ്ക് നമ്മെ കൊണ്ടു പോവുന്ന, തനിമയുടെ കാവുകളിലേക്കും പച്ചയുടെ നിറവിലേക്കും ഉള്ള യാത്ര യാണത്. വഴിയില്‍ പൊഴിഞ്ഞ ഇലകളില്‍ നോക്കി കാണാതായ കഴുതയെത്തിരയുന്ന നാടന്‍ യുകതിബോധം അതിലുണ്ട്.
എന്റെ പച്ച ഭ്രാന്ത് തുടങ്ങുന്നതവിടെ..
പക്ഷേ..
ഇവിടെ, ഈ കോണ്‍ക്രീറ്റ് കോട്ടകളിലൊരിടത്തിരുന്ന് സ്വപ്നം കാണുവാന്‍ മാത്രമായി മാറുമോ പച്ചയുടെ നിറവുകള്‍?..
മാങ്ങ വേണ്ട , മാസ്സ മതിയെന്നു ശഠിക്കുന്നത് കാണുമ്പോഴുള്ള ഒരു അങ്കലാപ്പ്..
വായനയിലെ പച്ചയ്കായി എന്തായാലും മറ്റൊരു പോസ്റ്റ്..

21.8.06

തുടക്കം

പെയ്തൊഴിഞ്ഞ മഴയില്‍
നന‍ഞ്ഞു കുതിര്‍ന്ന
മണ്‍ തരികള്‍ക്കിടയിലൂടെ
ഒരു പച്ച കൂടി
മുളപൊട്ടുമ്പോള്‍..
തുടക്കം.